കഠിനനായിരുന്നയാൾ.
പരുഷം നോട്ടം കൊണ്ട്
വരഞ്ഞ കളങ്ങളിൽ
കരുക്കൾ നിരത്തിയും
വെട്ടിയും തിരുത്തിയും
വീടൊരു തടവറ-
യാക്കുമായിരുന്നയാൾ.
തിരക്കിലായിരുന്നയാൾ
ഭാവന,ഭാവം,സ്നേഹം
ഒക്കയും പാഴ്സൽചെയ്ത്
അട്ടത്ത് കേറ്റി തെക്ക്-
വടക്ക് കിതച്ചുകൊ-
ണ്ടോടുമായിരുന്നയാൾ.
ഇഷ്ട ദൈവത്തെ സ്തുതി -
ചെയ്തതില്ലയാൾ,ധുർത്ത -
നഗരത്തിനെ ചു-
ട്ടെരിക്കാൻ തുനിഞ്ഞില്ല
അണിമ ഗരിമാദി
സിദ്ധികൾ സിദ്ധിച്ചില്ല.
6 .40 ന്റെ എക്സ്പ്രസ് തിവണ്ടിയിൽനിന്ന്
ഇറങ്ങാത്ത ശരീരത്തെ
പോലീസുകാർ കൊണ്ടുപോയി.
പോസ്റ്റുമോർട്ടം ചെയ്ത
ഡോക്ടർ പറഞ്ഞതിങ്ങനെ :
"നെഞ്ചു കീറിയപ്പോൾ
അതിനുള്ളിൽ
ഒരമ്മയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും
ചിരിക്കുന്ന ചിത്രമുണ്ടായിരുന്നു!
No comments:
Post a Comment