Friday, 17 May 2013

കഠിനം


കഠിനനായിരുന്നയാൾ.

പരുഷം നോട്ടം കൊണ്ട്
വരഞ്ഞ കളങ്ങളിൽ
കരുക്കൾ നിരത്തിയും
വെട്ടിയും തിരുത്തിയും
വീടൊരു തടവറ-
യാക്കുമായിരുന്നയാൾ.

തിരക്കിലായിരുന്നയാൾ

ഭാവന,ഭാവം,സ്നേഹം
ഒക്കയും പാഴ്സൽചെയ്ത്
അട്ടത്ത് കേറ്റി തെക്ക്-
വടക്ക് കിതച്ചുകൊ-
ണ്ടോടുമായിരുന്നയാൾ.

ഇഷ്ട ദൈവത്തെ സ്തുതി -
ചെയ്തതില്ലയാൾ,ധുർത്ത -
നഗരത്തിനെ ചു-
ട്ടെരിക്കാൻ തുനിഞ്ഞില്ല
അണിമ ഗരിമാദി
സിദ്ധികൾ സിദ്ധിച്ചില്ല.

6 .40 ന്റെ എക്സ്പ്രസ് തിവണ്ടിയിൽനിന്ന്
ഇറങ്ങാത്ത ശരീരത്തെ
പോലീസുകാർ കൊണ്ടുപോയി.
പോസ്റ്റുമോർട്ടം ചെയ്ത
ഡോക്ടർ പറഞ്ഞതിങ്ങനെ :

"നെഞ്ചു കീറിയപ്പോൾ
അതിനുള്ളിൽ
ഒരമ്മയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും
ചിരിക്കുന്ന ചിത്രമുണ്ടായിരുന്നു!

No comments:

Post a Comment